കല്ലമ്പലം : കവലയൂർ പള്ളിക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. ബസിലെ യാത്രക്കാരായ ആഗ്നസ് ബേബി (63), ഓമന (63), ആദി ലക്ഷ്മി (8), ആശ തുടങ്ങി 5 പേർക്കും ടിപ്പർലോറിയിലെ ഡ്രൈവർ ചേന്നൻകോട് സ്വദേശി ജയചന്ദ്രബാബു (68),ഇയാളുടെ സഹായി എന്നിവർക്കുമാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും,രണ്ടുപേരെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ആറ്റിങ്ങൽ വലിയകുന്ന് ഗവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ആർ കെ വി ബസും ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ കവലയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിർദിശയിൽ നിന്നുവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിച്ച് ഓടയിലേക്ക് ചരിഞ്ഞുനിന്നു. നാട്ടുകാരും കല്ലമ്പലം പൊലീസും ചേർന്നാണ് പരിക്കേറ്റവരെ അശുപത്രിയിലെത്തിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് കേസെടുത്ത കല്ലമ്പലം പൊലീസ് ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

