തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂളിന് മുൻവശത്തെ റോഡരികിൽ,തൊണ്ടി വാഹനങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത് വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാഫിക് നിയമലംഘനത്തിനും മറ്റും പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് വർഷങ്ങളായി റോഡ് കൈയടക്കി നിരത്തിയിട്ടിരിക്കുന്നത്.
തൊണ്ടി വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി റോഡരികിൽ കൂട്ടിയിടുന്നതല്ലാതെ, നീക്കംചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തുരുമ്പെടുത്ത് നശിച്ച വാഹനങ്ങൾ കാരണം വിദ്യാർത്ഥികൾക്ക് റോഡിലിറങ്ങി നടക്കേണ്ടിവരുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.
ഈ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ട്. സ്കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും പാർക്ക് ചെയ്യാനോ സുഗമമായി കടന്നുപോകാനോ കഴിയുന്നില്ല.
മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിട്ടും,വാഹനങ്ങൾ മാറ്റാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കും രക്ഷിതാക്കൾക്കുമിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. അടിയന്തരമായി തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്ത് കാൽനടയാത്രക്കാരുടെ സുരക്ഷയുറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
