വേടൻ മറ്റ് പെൺകുട്ടികളെയും വിവാഹ വാഗ്ദാനം നൽകിയാണോ പീഡിപ്പിച്ചതെന്ന് പരിശോധിക്കണമെന്ന് പരാതിക്കാരി പറഞ്ഞു
കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.
വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകിയതിന് നിരവധി തെളിവുകൾ ഉണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. രണ്ട് പെൺ കുട്ടികൾ വേറെ പരാതി നൽകിയിട്ടുണ്ട്. അത് പ്രോസിക്യൂഷൻ മറച്ച് വെയ്ക്കുകയാണ്. മറ്റ് പെൺകുട്ടികളെയും വിവാഹ വാഗ്ദാനം നൽകിയാണോ പീഡിപ്പിച്ചതെന്ന് പരിശോധിക്കണമെന്നും പരാതിക്കാരി കോടതിയിൽ വ്യക്തമാക്കി.
തനിക്ക് ഡിപ്രക്ഷന് ആണെന്നും ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഒറ്റപ്പെടുത്തുന്നതായും യുവ ഡോക്ടർ പറഞ്ഞു. വേടന് 2021-ൽ പരാതിക്കാരി അയച്ച വാട്ട്സ് ആപ്പ് മെസേജ് വേടന്റെ അഭിഭാഷകൻ ഹാജരാക്കി.
2021 വരെയുള്ള കാലയളവിൽ പരാതിക്കാരിയെ വേടൻ കോഴിക്കോട്ടും എറണാകുളത്തുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നെന്നും ആരോപണമുണ്ട്.
