തിരുവനന്തപുരം: സിപിഎം അനുകൂലികളായ ബോഡി ബിൽഡർമാർക്ക് നിയമവിരുദ്ധമായി പൊലീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം നൽകാൻ വീണ്ടും നീക്കം. സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശൻ എന്നിവർക്ക് കാര്യവട്ടം എൽഎൻസിപി ഗ്രൗണ്ടിൽ കായികക്ഷമതാ പരീക്ഷ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശമനുസരിച്ച് ഇതിനായി ഡിജിപി ഉത്തരവിട്ടു. കഴിഞ്ഞ ജൂലായിൽ കിഷോർ കൃഷ്‌ണൻ, കെ എൻ മുഹമ്മദ് മുഹസിൻ എന്നിവരെ സമാനമായ രീതിയിൽ എൽഎൻസിപി ഗ്രൗണ്ടിൽ നടത്തിയ രഹസ്യ ട്രയൽസിലൂടെ പൊലീസിൽ വോളിബോൾ താരങ്ങളായി നിയമിച്ചിരുന്നു. ഇവർ പാർട്ടിക്ക് ണെന്നാണ് വിവരം.
രണ്ടു ബോഡിബിൽഡർമാരെയും കായിക ക്ഷമതാ പരീക്ഷപോലുമില്ലാതെ എസ്ഐ ആയി നിയമിക്കാൻ ഒരു വർഷം മുൻപ് തന്നെ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ, പൊലീസ് സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള ഇനങ്ങളിൽ ബോഡി ബിൽഡിംഗ് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ നിയമന അപേക്ഷ അന്നത്തെ ഡിജിപി എതിർക്കുകയായിരുന്നു. ഇത് മറികടന്നാണ് ഇവരെ പൊലീസിൽ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. പ്രായപരിധിയിലുള്ള മാനദണ്ഡം മറികടന്നുള്ള നിയമനശ്രമം മുൻപ് വിവാദമായതോടെ കായികക്ഷമത പരീക്ഷ നടത്തിയെങ്കിലും ഷിനു പരാജയപ്പെട്ടു. ചിത്തിരേഷ് പരീക്ഷയിൽ പങ്കെടുത്തതുമില്ല. പൊലീസ് തന്നെ കരുതി കൂട്ടി തോൽപ്പിക്കുകയായിരുന്നെന്ന് ആരോപിച്ച് ഷിനു മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ കാലാവധി കഴിയുംമുൻപ് തന്നെ രഹസ്യപരീക്ഷ നടത്തി അനധികൃതനിയമനം നൽകാൻ നീക്കം നടത്തുന്നത്.
പൊതുവെ പേരൂർക്കടയിലെ പൊലീസ് ഗ്രൗണ്ടിലാണ് കായികക്ഷമതാ പരീക്ഷകൾ നടത്താറുള്ളത്. എല്ലാവർക്കും കാണാനാകുന്ന വിധമാണ് ഇവിടെ പരീക്ഷകൾ നടക്കുന്നത്. അതിനാലാണ് പുറത്ത് നിന്നുള്ളവർക്ക് കാണാൻ സാധിക്കാത്ത കാര്യവട്ടം എൽഎൻസിപി ഗ്രൗണ്ടിൽ രഹസ്യ പരീക്ഷ നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്.
