തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനു പിന്നാലെ കുഞ്ഞു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു, ജോലി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോ ബിന്ദുസുന്ദറിനെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടികളിലേക്ക് കടന്നത്. ആദ്യം ഡോ ബിന്ദുസുന്ദറിനെ സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് കൈക്കൂലി ആരോപണങ്ങൾ ഉൾപ്പടെ ഉയർന്നതോടെയാണ് സസ്‌പെൻഷൻ നടപടികളിലേക്ക് കടന്നത്.
ഇതിനിടെ ബിന്ദുസുന്ദറിനെ സസ്‌പെൻഷൻ ചെയ്‌തതിൽ പ്രതിഷേധിച്ച് ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒ ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്‌കരണം നടത്തി. ഇന്നും ആശുപത്രിയിൽ എത്തില്ലെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്. അടിയന്തരമല്ലാത്ത എല്ലാ ശസ്‌ത്രക്രിയകളും നിർത്തിവയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമരം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കെജിഎംഒയുടെ നീക്കം. ഡോ ബിന്ദു സുന്ദറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാണ് കെജെഎംഒയുടെ ആവശ്യം.
അതേസമയം, കുഞ്ഞ് മരിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് സീൽഡ് കവറിൽ ഇന്നലെ ഡിഎംഒയ്‌ക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.
