തിരുവനന്തപുരം : നാഗർകോവിലിന്റെ പേര് പറഞ്ഞ് നേമം ടെർമിനലിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. 2019ൽ തുടങ്ങിയ നേമം റെയിൽവേ ടെർമിനൽ പദ്ധതിയുടെ തുക നേരത്തെ 350 കോടിയിൽ നിന്ന് 97 കോടി രൂപയായി രണ്ടാം ഘട്ട എസ്റ്റിമേറ്റ് വെട്ടിക്കുറച്ചു. 5 പിറ്റ് ലൈനുകളും 10 സ്റ്റേബ്ലിംഗ് ലൈനുകളും നിർമ്മിക്കാനുള്ള ആദ്യപ്ളാൻ മാറ്റി.വെറും 2 പിറ്റ് ലൈനായും 3 സ്റ്റേബ്ലിംഗ് ലൈനായും ചുരുക്കി. റെയിൽവേ പറയുന്നത് നാഗർകോവിൽ ജംഗ്ഷനിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടി പരിശോധിച്ച ശേഷമേ നേമത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ്. നേമത്തെ അവഗണിച്ച് തമിഴ്നാടിന് മുൻഗണന നൽകാനുള്ള നീക്കമാണിതെന്നും പറഞ്ഞു.വികസനത്തിന് മുതൽക്കൂട്ടായേക്കാവുന്ന നേമം പദ്ധതി കേന്ദ്രം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് നേമത്തെ സ്വയം പ്രഖ്യാപിത ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ മൗനമാണെന്നും ശിവൻകുട്ടി പരിഹസിച്ചു.
