തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള യുവജനങ്ങൾക്ക് ജർമ്മനിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് പദ്ധതിയുമായി തൊഴിൽ വകുപ്പ്.ജർമ്മൻ റിക്രൂട്ട്മെന്റ് ഏജൻസിയായ‘ഹാൻഡ്സ് ഓൺ’മായി സഹകരിച്ച് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്സ്) മാർച്ചിൽ ഇൻഡോ–ജർമ്മൻ ട്രേഡ് ഫെയർ സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്ലസ് ടു യോഗ്യതയുള്ളവരും ബി1,ബി3 ലെവൽ ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മനിയിൽ പ്രതിമാസം 1,08,000 രൂപ സ്റ്റൈപ്പന്റോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനം ലഭിക്കും.ഇവർക്ക് ജർമ്മനിയിൽ സ്ഥിരതാമസത്തിനോ അല്ലെങ്കിൽ കോഴ്സിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനോ അവസരമുണ്ടാകും.ഇൗ അദ്ധ്യയന വർഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ജർമ്മനിയിലെ ഹെസൻ സംസ്ഥാനവുമായി പങ്കാളിത്ത കരാർ ഒപ്പിടും.ഹെസൻ സർക്കാർ ധാരണപത്രത്തിന്റെ കരട് ലഭ്യമാക്കിയിട്ടുണ്ട്.ജർമ്മനിയിലെ തുറിൻഗ്യ സംസ്ഥാനത്തെ വ്യവസായ അസോസിയേഷനായ എർഫർട്ട് ചേംബർ ഒഫ് ക്രാഫ്റ്റ്സ് തുറിൻഗ്യ സർക്കാരിന്റെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് ജർമ്മൻ ഡ്യൂവൽ എഡ്യൂക്കേഷൻ സെന്റർ സ്ഥാപിക്കും. ഇതിന്റെ കരാർ മാർച്ചിൽ ഒപ്പിടും.
ജർമ്മൻ ഭാഷാ പഠനത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടുമായി ഔദ്യോഗിക കരാർ ഒപ്പിട്ടു. ജർമ്മനിയിലെ നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് 9000 കോടിയുടെ നിക്ഷേപവും 3000 ഡീപ് ടെക് സ്റ്റാർട്ടപ്പുകളും കൊണ്ടുവരും. മാർച്ച് 26-ന് എത്തുന്ന ഓസ്ട്രിയൻ ഐ.ടി പ്രതിനിധി സംഘത്തിന് മുന്നിൽ കേരളത്തിലെ ഐ.ടി പ്രൊഫഷണലുകളുടെ മികവ് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
