നെയ്യാറ്റിൻകര: കുടിവെള്ള പൈപ്പ് ലൈൻ,ഇലക്ട്രിക്കൽ കേബിൾ എന്നിവയ്ക്കായി വെട്ടിപ്പൊളിച്ച നെയ്യാറ്റിൻകര കോടതി റോഡിന്റെ അവസ്ഥ ദയനീയം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള അമൃത് പദ്ധതി പ്രകാരം നെയ്യാറ്റിൻകര നഗരസഭക്ക് ലഭിച്ച 64ലക്ഷം രൂപ വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ഇനിയും കടമ്പകളേറെയാണ്. വാട്ടർ അതോറിട്ടി ഈ തുക പി.ഡബ്ല്യു.ഡി റോഡ് ഡിവിഷന് കൈമാറുകയും റോഡ് ഡിവിഷൻ പുതുക്കിയ നിരക്കിൽ ടെൻഡർ ക്ഷണിക്കുകയും വേണം. ടെൻഡർ തുക കൂടുതലായാൽ പിന്നേയും തുക കണ്ടെത്തേണ്ടിവരും. ഒരു കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് റോഡ് ഡിവിഷൻ, നാല് മാസം മുമ്പ് കോടതി റോഡ് ടാറിട്ടത്. വാട്ടർ അതോറിട്ടി പഴയ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് അതേമാസം വെട്ടിപ്പൊളിക്കുകയും ചെയ്തു. കോടതിയിലെ അഭിഭാഷകരും ജീവനക്കാരും ചേർന്ന് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയതിൽ റോഡിലെ ചപ്പും ചവറും മാറ്റി കുഴിച്ചിട്ട മണ്ണ് കൂമ്പാരം നേരേയാക്കി. എന്നാൽ കടുത്ത വേനലിൽ പൊടിപടലം കാരണം കോടതി പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
