തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറെ അവഹേളിക്കുന്ന വാചകങ്ങളോടുകൂടിയ ബാനർ. ഞായറാഴ്ച രാത്രിയോടെ ഉയർന്ന ബാനർ അടുത്തദിവസം രാത്രിയോടെ അപ്രത്യക്ഷമായി.’ഓടിയൊളിച്ചാൽ ഒതുങ്ങുന്നതല്ല വിദ്യാർഥിസമരങ്ങൾ; കുട്ട രവി മറുപടി തന്നേപറ്റൂ’ എന്ന വാചകത്തോടെയാണ് എസ്.എഫ്.ഐ. എന്ന പേരിൽ ഭരണകാര്യാലയത്തിനു മുന്നിലായി ബാനറുയർന്നത്.
സർവകലാശാലാ ലൈബ്രറി 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും വിദ്യാർഥികൾക്ക് കാമ്പസിൽ വൈഫൈ സംവിധാനം ഒരുക്കണമെന്നുള്ളടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ. ആറിന് സമരം സംഘടിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെ വി.സി. ഇറങ്ങിപ്പോയതാണ് ബാനർ പ്രതിഷേധത്തിനുപിന്നിൽ.
വ്യക്തിപരമായ കാരണങ്ങളാലാണ് ചർച്ച പൂർത്തീകരിക്കാതെ ഇറങ്ങിയതെന്ന് വി.സി. പ്രതികരിച്ചിരുന്നു. ബാനർ ഉയർന്നതോടെ തിങ്കളാഴ്ച വിഷയം ചർച്ചയായി. രാത്രിയോടെ ബാനർ അപ്രത്യക്ഷമായി. മാറ്റിയതാരാണെന്നതിൽ ആർക്കും വ്യക്തതയില്ല.
