തിരുവനന്തപുരം : കവടിയാർ – അമ്പലമുക്ക് റോഡിലെ വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിലെ പൊട്ടൽ പരിഹരിച്ചെങ്കിലും പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അറുതിയായില്ല.അറ്റകുറ്റപ്പണി കഴിഞ്ഞ എട്ടാം തീയതി മാത്രമാണ് കുടിവെള്ളം എത്തിയതെന്നും,പിന്നീട് വിതരണം പൂർണമായും നിലച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു.പൈപ്പ് ലൈനിൽ വീണ്ടും പൊട്ടലുണ്ടായതാകാമെന്നാണ് പ്രദേശവാസികളുടെ സംശയം.
8ന് വൈകിട്ടോടെ വളരെ ശക്തമായാണ് വെള്ളമെത്തിയത്.ഇതുമൂലം കൂടുതൽ പൈപ്പുകളിൽ പൊട്ടലുണ്ടായി, കുടിവെള്ളം ഇപ്പോഴും നഷ്ടപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഉയർന്ന പ്രദേശങ്ങളിലേക്കും ഇരുനില കെട്ടിടങ്ങളുടെ മുകളിലെ നിലകളിലേക്കും കുടിവെള്ളം പിന്നീട് എത്തിയിട്ടില്ല.
ഭൂമിക്കടിയിൽ മൂന്ന് മീറ്റർ താഴ്ചയിലുണ്ടായിരുന്ന 400 എം.എം വ്യാസമുള്ള പൈപ്പിലെ ചോർച്ച പരിഹരിക്കാൻ കഴിഞ്ഞ 7നാണ് പണികൾ തുടങ്ങിയത്.വെള്ളയമ്പലം മുതൽ അമ്പലമുക്ക് വരെയുള്ള നഗരപ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടിരുന്നു. പണി പൂർത്തിയാക്കി 8ന് വൈകിട്ടോടെ ജലവിതരണം പുനഃസ്ഥാപിച്ചിരുന്നു.
പൈപ്പിലൂടെയുള്ള ജലം സമീപത്തെ ഓടയിലേക്ക് ഇപ്പോഴും ഒഴുകുന്നുണ്ടോയെന്ന് നാട്ടുകാർ സംശയിക്കുന്നു. ലൈനിലെ ജലമർദ്ദം കുറവായതിനാൽ ബഹുനില കെട്ടിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളമെത്തുന്നില്ല. ഇതോടെ കവടിയാർ,അമ്പലമുക്ക് മേഖലയിലെ താമസക്കാർ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. പൈപ്പ് മാറ്റിസ്ഥാപിച്ച ഭാഗത്ത് പരിശോധന നടത്തി വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
