മലപ്പുറം : ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന മരിച്ചത്. ലസ്നക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗര്‍ഭിണിയായ ഷഹലക്കും മറ്റൊരു മകള്‍ മിന്‍സക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കി ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലസ്ന കുഴഞ്ഞുവീണത്. ലസ്നയുടെ മരണത്തിന് പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ
