ന്യൂഡൽഹി: ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സിആർപിസി 41എ പ്രകാരമുള്ള നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സുപ്രീംകോടതി. ഇത് പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
അറസ്റ്റ് എന്നത് പോലീസിന്റെ വിവേചനാധികാരമാണെങ്കിലും അത് അനാവശ്യമായി ഉപയോഗിക്കരുത് എന്ന അർനേഷ് കുമാർ കേസിലെ വിധി എല്ലാ സംസ്ഥാനങ്ങളും ഹൈക്കോടതികളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി നിർദ്ദേശിച്ചു.
ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിൽ പ്രതിക്ക് ഹാജരാകാൻ നിർദ്ദേശിച്ച് ആദ്യം നോട്ടീസ് നൽകണം. പ്രതി തെളിവ് നശിപ്പിക്കാനോ ഒളിവിൽ പോകാനോ സാധ്യതയുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാവൂ. ഇതിനുള്ള കാരണങ്ങൾ പോലീസ് രേഖാമൂലം കോടതിയെ അറിയിക്കണം. പോലീസ് നൽകുന്ന കാരണങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രതിയെ റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റ് അനുവദിക്കരുത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾക്കും കോടതി അലക്ഷ്യത്തിനും ഉത്തരവിടും. |
ജയിലുകളിലെ തിരക്ക് കുറയ്ക്കാനും നിരപരാധികൾ അനാവശ്യമായി തടങ്കലിലാകുന്നത് ഒഴിവാക്കാനുമാണ് സുപ്രീംകോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സ്ത്രീധന പീഡനക്കേസുകൾ , ചെറിയ മോഷണങ്ങൾ, വഞ്ചനാക്കേസുകൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് ഈ വിധി വലിയ ആശ്വാസമാകും.
പോലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പൗരന്മാരെ പീഡിപ്പിക്കാനുള്ള ആയുധമാകരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാർക്ക് ഈ നിർദ്ദേശങ്ങൾ കൈമാറാനും പോലീസുകാർക്ക് ഇതിൽ പ്രത്യേക പരിശീലനം നൽകാനും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതികൾക്ക് ഇത് സംബന്ധിച്ച മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്.
