അതിദാരിദ്ര്യ പട്ടികയിൽ നിന്നും മുക്തരായവർ വീണ്ടും ആ അവസ്ഥയിലേക്ക് വഴുതിവീഴാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026-ലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ആവേശങ്ങൾ അവസാനിച്ചെന്നും ഇനി വികസന പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ദാരിദ്ര്യമുക്ത പദ്ധതികൾ സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഈ ലക്ഷ്യം ഏറ്റെടുക്കണം.
നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം ഭരണസമിതികളുടെ മുൻഗണനാ പട്ടികയിൽ ഉണ്ടാവണം. വികസന കാര്യങ്ങളിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണം. കഴിഞ്ഞ പുതുവർഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തിലായിരുന്നെങ്കിൽ, ഇന്ന് അവരെ ചേർത്തുപിടിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ 207 വീടുകളുടെ വാർപ്പ് പണി പൂർത്തിയായിക്കഴിഞ്ഞു. കനത്ത മഴ കാരണം നിർമ്മാണത്തിൽ ചെറിയ തടസ്സങ്ങൾ നേരിട്ടെങ്കിലും വരും ഫെബ്രുവരിയിൽ വീടുകളുടെ താക്കോൽ കൈമാറാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

